ഉത്തർപ്രദേശിൽ ബീഫ് കടത്തിയെന്നാരോപിച്ച് നാലംഗസംഘത്തിന് തീവ്ര ഹിന്ദുത്വ വാദികളുടെ മർദനം

03:35 PM May 25, 2025 | Neha Nair

ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ ബീഫ് കടത്തിയെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ വാദികൾ നാലംഗ സംഘത്തെ മർദിച്ചു. യുവാക്ക​​ളെ മർദിച്ച സംഘം വാഹനം കത്തിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം.

രണ്ടാഴ്ച മുമ്പ് അലിഗഡിൽ തന്നെ ബീഫ് കടത്തിയെന്നാരോപിച്ച് ഏതാനും ബജ്റംഗ് ദൾ പ്രവർത്തകർ വാഹനം പിടിച്ചുവെച്ചിരുന്നു. പിന്നീട് വാഹനത്തിലുണ്ടായിരുന്നത് ബീഫല്ലെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് വണ്ടി വിട്ടുകൊടുക്കുകയും ചെയ്തു.

എന്നാൽ ഇതേ വണ്ടിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ശനിയാഴ്ച വാഹനം കത്തിച്ചത്. വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത ഇറച്ചി പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ആൾക്കൂട്ട മർദനത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.