ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; 150 കിലോമീറ്റർ അകലെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

12:00 PM Jun 30, 2025 | Neha Nair

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. രാജാസ്ഥാൻ ഗോഗുണ്ട സ്വദേശി ലളിത് കുമാറിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. ബസ് മറിഞ്ഞ സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബദരീനാഥിലേക്ക് തീർത്ഥാടകരുമായി പോയ 31 സീറ്റുള്ള ബസ്, രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിലുള്ള ഘോൾതിറിന് സമീപം അളകനന്ദ നദിയിലേക്ക് വീണു. അപകടത്തിൽ ഇനിയും ആളുകളെ കണ്ടെത്താൻ ഉണ്ട്. അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.