പാലക്കാട്: ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി.തിങ്കളാഴ്ച ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.
16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവില്‍ 1016 സീറ്റുള്ള വണ്ടിയില്‍ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയർത്തിയിരുന്നു.
ആവശ്യമായ സാങ്കേതിക പരിശോധനകളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയതിന് ശേഷം ട്രെയിൻ പതിവ് സർവീസിന് വിടും. കേരളത്തിലെത്തിയ വന്ദേഭാരതിന്റെ ഈ വിപുലീകരണം, സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.