പഹൽഗാം ആക്രമണത്തിനുമുമ്പ് വ്ലോഗർ ജ്യോതി പാകിസ്താൻ സന്ദർശിച്ചു, ചൈനയിലേക്കും പോയി; വരുമാനത്തേക്കുറിച്ച് അന്വേഷണം; പിന്നിൽ വിദേശ ഫണ്ടിങ്ങോ ?

12:30 PM May 19, 2025 | Kavya Ramachandran

ന്യൂഡൽഹി: ചാരവൃത്തിയാരോപണത്തിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചതായി ഹരിയാണ പോലീസ് കണ്ടെത്തൽ. നിരവധി തവണ ഇവർ പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തി.പാകിസ്താൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വീഡിയോ ക്രിയേറ്റർമാരെ പാക് രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിട്ടുണ്ടെന്നും ഹിസാർ എസ്പി ശശാങ്ക് കുമാർ സാവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക് രഹസ്യാന്വേഷണ വിഭാഗം ജ്യോതിയെ വെച്ച് വിവരങ്ങൾ ചോർത്തിയതായാണ് സൂചന.

ഹരിയാണ പോലീസും കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെ വരുമാന സ്രോതസ്സുകൾ, യാത്രാവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകൾ ജ്യോതിക്ക് നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. വിദേശ ഫണ്ടിങ് ഇവർക്ക് ലഭിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്

പാക് സന്ദർശനത്തിൽ നിരവധി ഉന്നതവ്യക്തികളുമായി ജ്യോതി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേതന്നെ ജ്യോതി രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. വിദേശയാത്രയ്ക്ക് സഹായിച്ചവരെക്കുറിച്ചും ജ്യോതിയുടെ മറ്റു ബന്ധങ്ങളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ജ്യോതിയുടെ സാമൂഹിക മാധ്യമമങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മെയ് 13-ന് പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.