വാളയാര്‍ ഡാം മണലെടുപ്പിന് വിലക്ക്; തുടര്‍ന്നാല്‍ പോലീസ് നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ല കളക്ടര്‍

08:11 PM Jun 28, 2025 |



പാലക്കാട് : വാളയാര്‍ ഡാമില്‍ നിന്നുള്ള മണലെടുപ്പ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ കര്‍ശന നിര്‍ദ്ദേശം. ഡാമില്‍ നിന്ന് ശേഖരിക്കുന്ന മണലിനൊപ്പം പുഴയിലെ മണലും അനധികൃതമായി കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ജില്ല കളക്ടറുടെ നിര്‍ദ്ദേശം. ഡാമിലെ ഡീസില്‍റ്റേഷന്‍ പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സിയായ കെ.ഇ.എം.ഡി.ഇ.എല്ലിനോട് (KEMDEL- Kerala State Mineral Development Corporation Limited) ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മണലെടുപ്പ് നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. നിയമലംഘനം നടത്തിയാല്‍ പോലീസ് കേസ് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
   
മഴ മൂലമുള്ള മണ്ണിടിച്ചില്‍ മുന്‍കൂട്ടി കണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ നെല്ലിയാമ്പതി ഉള്‍പ്പെടെ എല്ലാ പഞ്ചായത്തുകളിലും തയ്യാറാക്കി വെക്കണമെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.   ഭാരതപ്പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ കാലവര്‍ഷം ശക്തിപ്പെടുന്നത് മുന്‍കൂട്ടി കണ്ട് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടല്ലൂര്‍, പട്ടാമ്പി ഭാഗങ്ങളില്‍ ഭാരതപ്പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് അമിത കുടിവെള്ള ബില്‍ ആണ് മണ്ഡലത്തിലെ പലയിടങ്ങളിലും ലഭിക്കുന്നതെന്നും ഇക്കാര്യം ജല അതോറിറ്റി പരിശോധിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.  

      വന്യമൃഗ ശല്യം മൂലം കൃഷി നശിച്ചവര്‍ക്ക്  കാലതാമസം കൂടാതെ നഷ്ടപരിഹാരതുക വിതരണം ചെയ്യണമന്ന് വനം വകുപ്പിനോട് യോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ 76 കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക നല്‍കാനുള്ളതായി കെ. ബാബു എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. 2024-25 സീസണില്‍ രണ്ടാം വിള നെല്ല് സംഭരണത്തിനായി 68785 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായും അതില്‍ 62711 കര്‍ഷകരെ കൃഷിഭവന്‍തലത്തില്‍ അംഗീകരിച്ചതായും കെ. ബാബു എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ പാഡി ഓഫീസര്‍ (സപ്ലൈകോ) അറിയിച്ചു. ഇതില്‍ 57311 കര്‍ഷകരാണ് സപ്ലൈകോയിലേക്ക് നെല്ലളന്നത്. ആകെ    143954.317 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 407.678 കോടി രൂപയാണ് ജില്ലയില്‍ ഇതിനായി ആകെ അനുവദിക്കേണ്ട തുക. 21345 കര്‍ഷകരുടെ 50779.282 മെട്രിക് ടണ്‍ നെല്ലിന്റെ വിലയായ 143.806 കോടി രൂപയാണ് നിലവില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. 2025 ഏപ്രില്‍ 25 വരെ പി.ആര്‍.എസ് ലഭിച്ച കര്‍ഷകരാണ് ഇവര്‍.  ബാക്കിയുള്ള 35966 കര്‍ഷകര്‍ക്ക് 93175.035 മെടിക് ടണ്ണിന്റെ തുകയായ 263.871 കോടി രൂപ കൂടി ഇനി അനുവദിക്കാനുണ്ടെന്നും ജില്ലാ പാഡി ഓഫീസര്‍ അറിയിച്ചു.  
പറമ്പിക്കുളം- ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരം ചിറ്റൂര്‍  പുഴയ്ക്ക് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ബാബു എം.എല്‍.എ അവതരിപ്പിച്ച പ്രമേയം കെ.ഡി പ്രസേനന്‍ എം.എല്‍.എ പിന്താങ്ങി. ലോവര്‍ നീരാറില്‍ നിന്നുള്ള നീരൊഴുക്കും പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ യീല്‍ഡും ഇതിനകം 19 ടി.എം.സിയില്‍ അധികമായിട്ടുണ്ട്. പറമ്പിക്കുളം- ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരം 16.5 ടി.എം.സിയില്‍ അധികമായി വരുന്ന മുഴുവന്‍ ജലവും കേരളത്തിന് അവകാശപ്പെട്ടതാണ്. ഇതില്‍   2.5 ടി.എം.സി ജലം ചിറ്റൂര്‍ പുഴയ്ക്കും ബാക്കി ചാലക്കുടി പുഴയ്ക്കും അവകാശപ്പെട്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു.

Trending :

നെല്ല് സംഭരണ തുക ലഭിക്കുന്നതിനായി ആളുകള്‍ ബാങ്കുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. മുണ്ടൂര്‍- തൂത പാതയിലെ കാക്കാതോട് പാലം തകര്‍ന്ന സമയത്ത് വാഹനങ്ങള്‍ സഞ്ചരിച്ച പാതയില്‍ കുടിവെള്ള പൈപ്പുകള്‍ തകര്‍ന്ന അവസ്ഥയിലാണെന്നും അവ അടിയന്തരമായി നന്നാക്കണമെന്നും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഡിവിഷന്‍ (കെ.എസ്.ടി.പി) അധികൃതരോട് എം.എല്‍.എ ആവശ്യപ്പെട്ടു.

ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ജനറല്‍ ഒ.പിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും സൂപ്രണ്ട് തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തണമെന്നും കെ.ഡി പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആശുപത്രിയിലെ മരുന്നു ക്ഷാമം പരിഹരിച്ചതായും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) യോഗത്തില്‍ അറിയിച്ചു. ആലത്തൂര്‍ പറക്കുന്നം പാലം നിര്‍മാണത്തിന്റെ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കി നല്‍കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  

തരൂര്‍ മണ്ഡലത്തിലെ കഴനി - പഴമ്പാലക്കോട് റോഡിലെ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായി എടുത്ത കുഴികള്‍ റീസ്റ്റോര്‍ ചെയ്യാത്തതുമൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണെന്നും കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാതെ കാലതാമസം വരുത്തുന്നതുമൂലം ബജറ്റില്‍ അനുവദിച്ച ഒമ്പതു കോടി വിനിയോഗിച്ച് റോഡ് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുന്നില്ലെന്നും പി.പി സുമോദ് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത കോണ്‍ട്രാക്ടറെ പ്രവൃത്തിയില്‍ നിന്നും നീക്കം ചെയ്യണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.

അടിക്കടി അപകടങ്ങള്‍ ഉണ്ടാവുന്ന മുണ്ടൂര്‍ ജങ്ഷനില്‍ റിഫ്ലക്ടറുകള്‍ അടക്കമുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് എ പ്രഭാകരന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട പൊരിയാനി കയ്യാറ അരിമണി റോഡില്‍ പതിനൊന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണം. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പലയിടത്തും ടാങ്കുകളുടെ പണി പൂര്‍ത്തിയായെങ്കിലും പൈപ്പിടല്‍ പ്രവൃത്തി ത്വരിതപ്പെടുത്തി കുടിവെള്ള വിതരണം അടിയന്തിരമായി ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ നിന്നും കല്ലു കയറ്റി വരുന്ന ഭാരവാഹനങ്ങള്‍ സ്‌കൂള്‍ സമയങ്ങളില്‍ റോഡിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും പരിശോധന ശക്തമാക്കണമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരിശോധന കര്‍ശനമാക്കാന്‍ പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാറ-പൊള്ളാച്ചി റോഡിന്റെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കരകലകുളമ്പ് പുഴയോരം കോളനിയിലുള്‍പ്പെട്ട 27 അപേക്ഷകര്‍ക്ക് അടുത്ത പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യാനാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഈ വര്‍ഷം ഇതു വരെ 266 വീടുകള്‍ ഭാഗികമായും 23 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ നിയോജകമണ്ഡലത്തിലും നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതികളുടെ  പ്രപ്പോസലുകള്‍ എത്രയും പെട്ടെന്ന് തയ്യാറാക്കാന്‍ അതാത് വകുപ്പുകളോട് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശിച്ചു. ഈ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു. വന്യമൃഗശല്യത്തില്‍ നിന്നും വിള സംരക്ഷിക്കുന്നതിനായി  കൃഷിഭൂമികളിലും മറ്റും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതി ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പാലക്കാട് സിവില്‍ സ്റ്റേഷനിലെ മികച്ച ഹരിത ഓഫീസുകളായി ശുചിത്വമിഷന്‍ തിരഞ്ഞെടുത്ത തൊഴില്‍ ഭവന്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവയ്ക്കുള്ള ഉപഹാരങ്ങളും യോഗത്തില്‍ സമ്മാനിച്ചു.
എം.എല്‍. എമാരായ കെ.ബാബു, പി.പി സുമോദ്, പി മമ്മിക്കുട്ടി, കെ.ഡി പ്രസേനന്‍, എ. പ്രഭാകരന്‍, മുഹമ്മദ് മുഹസിന്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. സുനില്‍കുമാര്‍, ആര്‍.ഡി.ഒ കെ മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍ രത്‌നേഷ്, എം.പി അബ്ദുള്‍ സമദ് സമദാനിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.