
പാലക്കാട് : ശ്രീകൃഷ്ണപുരം സർക്കാർ മൃഗാശുപത്രിയിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാവടക്കം 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ പാലാംകുഴി, വലമ്പിലിമംഗലം ചോലക്കുണ്ട് മണികണ്ഠൻ, സഹോദരി രാജേശ്വരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ശ്രീകൃഷ്ണപുരം മൃഗാശുപത്രിയിലേക്ക് നായക്കുട്ടിയുമായെത്തിയ മണികണ്ഠനും രാജേശ്വരിയും സൗജന്യ ചികിത്സ ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ പകൽ മാത്രമാണ് സൗജന്യ ചികിത്സയുള്ളത്.
രാത്രിയിൽ ശ്രീകൃഷ്ണപുരം വെറ്ററനറി പോളിക്ലിനിക് മൊബൈൽ യൂണിറ്റാണ് സേവനം നൽകുന്നത്. അതിനാൽ തുകയടയ്ക്കണമെന്ന് ഡോക്ടറും ജീവനക്കാരും പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ആശുപത്രിയിൽ ബഹളം വയ്ക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. മാളവിക പറഞ്ഞു.
ഈ സമയം ആശുപത്രിയിലെത്തിയ കോൺഗ്രസ് നേതാവും മൃഗാശുപത്രി എച്ച്എംസി അംഗംകൂടിയായ മണികണ്ഠൻ പാലാംകുഴിയും പ്രതികളുടെ ഒപ്പംചേർന്ന് ഡോക്റെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഡിഎച്ച്ഒ, ശ്രീകൃഷ്ണപുരം പൊലീസ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.