+

നെയ്യാറ്റിന്‍കരയില്‍ യുവതിയെ അയല്‍വാസി കൊലപ്പെടുത്തിയ സംഭവം ; മൂന്നു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു ; പ്രതി കുടുങ്ങിയതിങ്ങനെ

ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്റെ ഭാര്യാ മാതാവ് മൊഴി നല്‍കി.

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടില്‍ സൂക്ഷിച്ചത്. ദുര്‍ഗന്ധം വന്നതോടെയാണ് വിനോദിന്റെ മകള്‍ കട്ടിലിനടിയില്‍ പരിശോധിച്ചത്. ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചു. ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്

ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്റെ ഭാര്യാ മാതാവ് മൊഴി നല്‍കി. വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നുവെന്നും ഭാര്യാ മാതാവ് പൊലീസിനോട് പറഞ്ഞു. 
മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളില്ലെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, ആഭരണങ്ങള്‍ എന്തു ചെയ്തുവെന്ന് പ്രതി പറഞ്ഞിട്ടില്ല. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും പൊലീസിനെ വഴി തെറ്റിച്ചുകൊണ്ടുള്ള മൊഴിയാണ് വിനോദ് നല്‍കുന്നത്.  

തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രിയംവദയെ കാണാതായി നാലാം ദിവസമാണ് വീടിന് തൊട്ടടുത്ത് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യ മാതാവിന് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. കശുവണ്ടി തൊഴിലാളിയായിരുന്നു പ്രിയംവദ. 

facebook twitter