കണ്ണൂരിൽ പാർട്ടി കുടുംബത്തിലെ യുവതിയെ ആൾക്കൂട്ട വിചാരണയ്ക്കു എറിഞ്ഞു കൊടുത്തു: എസ്.ഡി.പി.ഐയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വം, വീഴ്ച്ചയെന്ന് ആരോപണം

11:40 PM Jun 22, 2025 | Desk Kerala

കണ്ണൂർ: കായലോടിനടുത്തെ പറമ്പായി പള്ളിക്ക് സമീപം റസീന മൻസിലിൽ (40) റസീന ജീവനൊടുക്കിയ സംഭവത്തിൽ സി.പിഎം പ്രതിരോധത്തിൽ' പാർട്ടി കുടുംബമായ ഇവരെ എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആൾക്കൂട്ട വിചാരണയിൽ നിന്നും സംരക്ഷിക്കുന്നതിൽ നിന്നും പരാജയപ്പെട്ടുവെന്നാണ് സി.പി.എമ്മിനെതി ഉയരുന്ന വിമർശനം. 

പ്രാദേശികനേതൃത്വത്തിൻ്റെ വീഴ്ച്ചയെ കുറിച്ചു ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന. ബന്ധു ഉൾപ്പെടെയുള്ള എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണ തങ്ങൾ അറിഞ്ഞില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട്. എന്നാൽ ഇതു ഗുരുതരമായ വീഴ്ച്ചയാണെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. 

റസീന യുടെ പിതാവ് എ മുഹമ്മദും ഉമ്മ സി.കെ ഫാത്തിമയും സി.പി.എം അബു മാസ്റ്റർ നഗർ ബ്രാഞ്ച് അംഗങ്ങളാണ്. പാർട്ടി അംഗങ്ങളുടെ കുടുംബങ്ങളിൽ എന്തു പ്രശ്നമുണ്ടായാലും ഇടപെടാൻ ഉത്തരവാദിത്വമുള്ള പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോ പ്രവർത്തകരോ എസ്.ഡി.പി.ഐക്കാർ അവരുടെ ഓഫിസിൽ നടത്തിയ മധ്യസ്ഥ ചർച്ച അറിയാത്തത് പ്രദേശവാസികളിൽ ചർച്ചയായിട്ടുണ്ട്. തന്നെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചതനുസരിച്ച് പോയപ്പോൾ എസ്.ഡി.പി.ഐ ഓഫിസിനു താഴെ എങ്ങുനിന്നോ വന്ന 20 ലേറെ യുവാക്കളായ എസ്.ഡി.പി.ഐ പ്രവർത്തകർ തടിച്ചു കൂടിയിരുന്നതായും അതൊരു ശരിയായ മധ്യസ്ഥ ചർച്ചയായി തോന്നിയില്ലെന്നും റസീനയുടെ പിതാവ് മുഹമ്മദ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 

Trending :

സി.പി.എം മൃഗീയ ഭൂരിപക്ഷത്തിൽ കാലാകാലങ്ങളായി ഭരിക്കുന്ന ഗ്രാമ പഞ്ചായത്താണ് വേങ്ങാട് 'പഞ്ചായത്ത് പ്രസിഡൻ്റും പറമ്പായി വാർഡ് മെമ്പർ എന്നിവർ എസ്.ഡി.പി.ഐ നടത്തിയ ആൾക്കൂട്ട വിചാരണയും മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ ബന്ദിയാക്കിയതും ഇവർ വൈകിയാണ് അറിഞ്ഞത്. 

ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തിനെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് റസീന ജീവനൊടുക്കിയത്. ഇതിനിടെയിൽ കുടുംബത്തിന് ആത്മവിശ്വാസം നൽകാനും കൂടെ നിൽക്കാനും സി.പി.എം പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സി.പി.എം, കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികൾക്ക് സ്വാധീനവും പാർട്ടി ഓഫിസുകളും ഇവിടെയുണ്ട്. ഇതിനെയൊക്കെ മറികടന്നുകൊണ്ടു എസ്.ഡി.പി.ഐ സദാചാര പൊലി സിങ് നടത്തി ഭർതൃമതിയായ യുവതിയെയും ആൺ സുഹൃത്തിനെയും തെരുവ് വിചാരണ നടത്തിയത് മേൽ പറഞ്ഞ പാർട്ടികൾക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. 

റസീന യുടെ ആൺ സുഹൃത്ത് നേരത്തെയും പറമ്പായിലെത്തി റസീനയുമായി സംസാരിച്ചിട്ടുണ്ട്. അന്നൊന്നും ഇടപെടാത്ത എസ്. ഡി. പി. ഐ ക്കാർ റസീനയുടെ ഉമ്മയുടെ സഹോദരി പുത്രനും തങ്ങളുടെ പാർട്ടിക്കാരനുമായ പ്രതികളിലൊരാളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യത്താൽ കുടുംബത്തെ താറടിച്ചു കാണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.