പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അമ്മാവനെ മദ്യം നൽകി തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവും സുഹൃത്തുക്കളും പിടിയിൽ . മഹേന്ദ്ര പ്രജാപതി(28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അനന്തരവൻ ആകാശ് പ്രജാപതിയും ബന്ധുവും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയത്. അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം മഹേന്ദ്ര എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് അയൽ ജില്ലയായ കൗശാമ്പിയിൽ ഒരു മരത്തിന് സമീപം മഹേന്ദ്ര പ്രജാപതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആകാശിനൊപ്പം വീട്ടിൽ നിന്നും പുറത്തേക്ക് പോയ മഹേന്ദ്ര മടങ്ങിയെത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മഹേന്ദ്രയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം സംസാരിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി കുടുംബം പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ ആകാശിന്റെ പക്കൽനിന്ന് കണ്ടെത്തി.
അമ്മായിയുടെ സഹോദരിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും മഹേന്ദ്ര ഈ ബന്ധത്തിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ ആകാശ് മൊഴിനൽകി. ഭയവും ദേഷ്യവും കാരണം ആകാശ് ബന്ധുവായ രോഹിത്തിനും സുഹൃത്തായ വിജയിക്കുമൊപ്പം മഹേന്ദ്രയെ വിളിച്ചുവരുത്തി മദ്യം കുടിപ്പിച്ച ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും ഇരയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.