+

കുന്നംകുളത്ത് യൂത്ത് കോണ്‍ഗസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.

തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയില്‍ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.


ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തില്‍ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിന്നാലെ തൃശ്ശൂര്‍ ഡിഐജി ഹരിശങ്കര്‍ സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കൈകൊണ്ട് ഇടിച്ചു, എന്ന കുറ്റം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടികള്‍ക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്. ഉത്സവകാലത്ത് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന്, കാരണം തിരക്കാന്‍ ശ്രമിച്ചതാണ് ക്രൂര മര്‍ദനത്തിന് ഇരയാവാന്‍ കാരണം.

facebook twitter