പാലക്കാട്:പട്ടണത്തിലെ ഹോട്ടലിന് സമീപമുള്ള ഒഴിഞ്ഞസ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍.തമിഴ്‌നാട്ടിലെ കരൂർ ജില്ലയില്‍ താന്തോണിമലൈ വെള്ളഗൗണ്ടൻ നഗറിലെ പളനിസാമിയുടെ മകൻ പി. മണികണ്ഠൻ (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവാവിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തിരുന്ന സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലിന് പരിക്കുണ്ട്. അടിവയറ്റില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. സമീപത്ത് രക്തവും മദ്യവും ഭക്ഷണവും ഛർദിച്ച നിലയിലായിരുന്നു. വലതുകാലിലെ പാന്റ്സില്‍ മുട്ടുവരെ ചെളി പിടിച്ചിട്ടുണ്ട്. പുല്ലുനിറഞ്ഞു കിടക്കുന്ന സ്ഥലമാണിത്. മതിലില്‍നിന്നോ മറ്റോ വീണതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും സുഹൃത്തുക്കളും ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിറ്റേന്നുതന്നെ മണികണ്ഠൻ മാത്രം മുറി വിട്ടതായാണു വിവരം. സുഹൃത്തുക്കള്‍ ബുധനാഴ്ച രാവിലെയാണ് മുറിയൊഴിഞ്ഞത്. ഇവർ തമ്മില്‍ ഹോട്ടലിനുള്ളില്‍വെച്ച് തർക്കമുണ്ടായതായി സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ അപകടമാണോ കൊലപാതകമാണോയെന്നു പറയാൻ കഴിയൂയെന്ന നിലപാടിലാണ് പോലീസ്.