+

കസ്റ്റഡിയിലെടുക്കാൻവന്ന പോലീസുകാരെ ആക്രമിച്ച രണ്ടുയുവാക്കൾ അറസ്റ്റിൽ

കസ്റ്റഡിയിലെടുക്കാൻവന്ന പോലീസുകാരെ ആക്രമിച്ച രണ്ടു യുവാക്കൾ  അറസ്റ്റിൽ. ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. മീനങ്ങാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഇ. അൽത്താഫ്, എം.എ. അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്

മീനങ്ങാടി: കസ്റ്റഡിയിലെടുക്കാൻവന്ന പോലീസുകാരെ ആക്രമിച്ച രണ്ടു യുവാക്കൾ  അറസ്റ്റിൽ. ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. മീനങ്ങാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഇ. അൽത്താഫ്, എം.എ. അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ബസ് ഡ്രൈവർ ശരത് (29), കണ്ടക്ടർ വിഷ്ണുപ്രകാശ് (29) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കൊളവയൽ മാനിക്കുനിയിലായിരുന്നു സംഭവം.വ്യക്തിവൈരാഗ്യത്തിന്റെപേരിൽ പ്രദേശത്തെ ഒരു വീട്ടിൽ ശരതും വിഷ്ണുപ്രകാശും അതിക്രമിച്ചുകയറുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ബഹളംവെക്കുകയും ചെയ്തിരുന്നു. വീട്ടുടമ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസുകാരായ അൽത്താഫും അർജുനും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു.

 വിഷ്ണുപ്രകാശിന്റെ കൈവശമുണ്ടായിരുന്ന സ്റ്റീലിന്റെ വള ഉപയോഗിച്ചും കൈകൊണ്ടുമാണ് ഇവർ പോലീസുകാരെ ആക്രമിച്ചത്. തുടർന്ന് മീനങ്ങാടിയിൽനിന്ന് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെത്തി. പോലീസുകാരും നാട്ടുകാരും ചേർന്നാണ് പ്രതികളെ ബലമായി കീഴ്‌പ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വീട്ടിൽ അതിക്രമിച്ചുകയറിയതിനും പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുൾപ്പെടെ യുവാക്കളുടെപേരിൽ കേസെടുത്തു.

സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ പോലീസുകാർ മീനങ്ങാടി ആരോഗ്യ ആശുപത്രിയിൽ ചികിത്സതേടി. ഇരുവർക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്. മീനങ്ങാടി എസ്ഐ പി.സി. റോയിയാണ് കേസന്വേഷിക്കുന്നത്.

Trending :
facebook twitter