
തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) ആണ് ശിക്ഷിക്കപ്പെട്ടത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒന്നേകാല്‍ വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി.
2021 സെപ്റ്റംബർ 06 നാണ് കേസിന് ആസ്പദമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളില്‍ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിയുടെ ലെഗിൻസും മറ്റുമാണ് പ്രതി ധരിച്ചത്.
വിവാഹ വാഗ്ദാനം നല്കിയതിനാല് കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് അതേ മാസം ഇരുപത്തിയെന്നിന് കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് മറ്റൊരു കേസിന്റെ വിചാരണയും പൂർത്തിയായി.