
കണ്ണൂർ/ പരിയാരം: ചെറുതാഴം ശ്രീസ്ഥയിൽ മാതാവ് രണ്ട് കുട്ടികളുമായി കിണറിൽ ചാടി. ശ്രീസ്ഥയിലെ ധനജയും രണ്ടു കുട്ടികളുമാണ് കിണറിൽ ചാടിയത്. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ബുധനാഴ്ച്ച പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്.
ചെറുതാഴം ശ്രീസ്ഥയിലെ ധനജ (30) യാണ് ആറും, നാലും വയസുള്ള രണ്ടു കുട്ടികളുമായി വീടിൻ്റെ സമീപത്തെ കിണറിൽ ചാടിയത്. ബുധനാഴ്ച്ച രാവിലെ ഭർത്താവുമായും ഭർത്തൃമാതാവുമായും വീട്ടിൽ വഴക്ക് നടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു.
തുടർന്നാണ് യുവതി കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയത്. ഭർത്താവിൻ്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത് നാട്ടുകാർ കുട്ടികളെ കിണറിൽ നിന്നും കയറ്റി പരിയാരം പൊലീസിലും പയ്യന്നൂർ ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ധനജയെ കിണറിൽ നിന്നും പുറത്തെടുത്തത്.
മൂവരേയും പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂത്ത കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറ് മാസം മുമ്പ് യുവതി പരിയാരം പൊലീസിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെതിരേയും ഭർതൃമാതാവിനെതിരെ പരാതി നൽകിയിരുന്നു. അന്ന് പരിയാരം പൊലീസ് ഇടപ്പെട്ട് സംസാരിച്ച് രമ്യതയിൽ എത്തിക്കുകയായിരുന്നു. ഇവിടെ കുടുംബവഴക്ക് സ്ഥിരമായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.