
കൊച്ചി: കേരളത്തിലെ ദേശീയപാതയിലെമ്പാടും തകര്‍ച്ചയും വിള്ളലും കണ്ടെത്തിയതോടെ റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണം. എല്ലാ ജില്ലകളിലും ചെറുതും വലുതുമായ തകര്‍ച്ച റോഡിന് ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ കനത്ത പ്രതിഷേധത്തിലാണ്.
സഹസ്രകോടികളുടെ അഴിമതിയാണ് റോഡ് നിര്‍മാണത്തില്‍ ആരോപിക്കപ്പെടുന്നത്. വിവിധ റീച്ചുകളായി നല്‍കിയ കരാര്‍ ഉപകരാര്‍ നല്‍കിയപ്പോള്‍ തന്നെ പല കമ്പനികളും ശതകോടികളുടെ ലാഭം നേടിയത് എങ്ങിനെയെന്നാണ് ചോദ്യം.
അഴിയൂരില്‍ നിന്ന് വെങ്ങളം വരെയുള്ള ദേശീയപാത നിര്‍മ്മാണക്കരാര്‍ അദാനി ഗ്രൂപ്പ് ആണ് നേടിയെടുത്തത്. അദാനി എന്റര്‍പ്രൈസസ് 1838 കോടി രൂപയ്ക്ക് സ്വന്തമാക്കിയ കരാര്‍ വഗാഡ് ഇന്‍ഫ്രാ പ്രോജക്ട്‌സ് എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്ക് മറിച്ചുനല്‍കിയപ്പോള്‍ കീശയിലെത്തിയത് 867 കോടി രൂപയാണ്. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു.
40.8 കിലോമീറ്റര്‍ ദേശീയപാത ആറുവരിയാക്കാന്‍ ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനിക്ക് കൊടുത്തത്. അദാനി കരാര്‍ മറിച്ചുവിറ്റതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ദേശീയപാതയുടെ പേരില്‍ വന്‍ അഴിമതി നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേവലം ടെന്‍ഡറിലൂടെ മാത്രം 867 കോടി രൂപ ലാഭം എങ്ങിനെയുണ്ടാക്കിയെന്നത് ദുരൂഹമാണ്. രാജ്യത്തെ സാധാരണക്കാരന്റെ നികുതിപ്പണമാണ് ഈ രീതിയില്‍ സഹസ്രകോടീശ്വരന്മാരുടെ കീശയിലെത്തുന്നത്. ഇതില്‍ വലിയൊരു ശതമാനം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് സംഭാവനയായും നല്‍കും.
കേരളത്തിലെ ദേശീയപാതകളുടെ തകര്‍ച്ചയില്‍ ദേശീയപാതാ അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയപാതയ്ക്കായി ജനങ്ങള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു. എല്ലാം ശരിയായി വരുന്നു എന്ന് കരുതിയപ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.