+

ട്രെയിന്‍ വൈകി യാത്രക്കാര്‍ ദുരിതത്തിലായത് ഏകോപനത്തിലെ പാളിച്ച: ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കണക്ഷനായി ഓടുന്ന എറണാകുളം -ആലപ്പുഴ പാസഞ്ചര്‍ വരുന്നതിന് മുന്‍പായി ആലപ്പുഴ -കൊല്ലം മെമു ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും

ആലപ്പുഴ: കണക്ഷനായി ഓടുന്ന എറണാകുളം -ആലപ്പുഴ പാസഞ്ചര്‍ വരുന്നതിന് മുന്‍പായി ആലപ്പുഴ -കൊല്ലം മെമു ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്നും  കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറിന് കത്തുനല്‍കി.

ദിവസവും എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകുന്നേരം നാലിന് പുറപ്പെടുന്ന മെമു 5.30നാണ്  ആലപ്പുഴയിലെത്തുന്നത്. ശക്തമായ മഴയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം എറണാകുളം-ആഴപ്പുഴ മെമു 20 മിനിറ്റ് വൈകിയാണെത്തിയത്. എന്നാല്‍ ആഴപ്പുഴ -കൊല്ലം മെമു 5.35ന്  പുറപ്പെടുകയും ചെയ്തു. ഇത് കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരെ വലച്ചു.ഏകോപനത്തിലെ പാളിച്ചയാണ് ഇതിന് കാരണം. എറണാകുളത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് മടങ്ങിപോകുന്ന വിദ്യാര്‍ത്ഥികളും ശാരീരിക വൈകല്യമുള്ളവരും പ്രായമായവരും ജോലിക്കാരും ഉള്‍പ്പെടെയുള്ള ഒട്ടേറെ ആളുകളാണ് ഇതുകാരണം ദുരിതത്തിലായത്. 

എറണാകുളം ഭാഗത്ത് നിന്നുള്ള കണക്ഷന്‍ ട്രെയിന്‍ വന്നതിന് ശേഷമേ ആലപ്പുഴ -കൊല്ലം മെമു പുറപ്പെടാവൂയെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കണം. എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് നേരിട്ടുള്ള പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ കണക്ഷന്‍ ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്ലേശത്തിന് പരിഹാരമാകുമെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

facebook twitter