ചേർത്തല - ആലപ്പുഴ തീരദേശ പാതയിലെ യാത്രാക്ലേശം കെസി വേണുഗോപാൽ എംപി ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ചു

11:18 PM Nov 28, 2025 | Desk Kerala

ആലപ്പുഴ: ചേർത്തല- ആലപ്പുഴ തീരദേശപാതയിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനും ആലപ്പുഴ ജില്ലാ കളക്ടർക്കും കത്തയച്ചു. രാവിലെ ആറ് മണിക്ക് ചേർത്തലയിൽ നിന്ന് തീരദേശപാത വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന ബസ് അടിയന്തരമായി പുനരാരംഭിക്കുന്നത് മേഖലയിലെ യാത്രാക്ലേശം ഒരളവ് വരെ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നും എംപി ചൂണ്ടിക്കാട്ടി.

ശബരിമല മണ്ഡലകാലമായതോടുകൂടി ചേർത്തല– ആലപ്പുഴ തീരദേശപാതയിൽ ബസ് ദൗർലഭ്യം കാരണം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. മുൻപ് അർത്തുങ്കൽ പള്ളിയിൽ നിന്ന് നെയ്യാറ്റിൻകര വരെ ഒരു ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി അത് തീരദേശപാത വഴി സർവീസ് നടത്തുന്നില്ല. ചേർത്തലയിൽ നിന്ന് രാവിലെ ആറ് മണിക്കുണ്ടായിരുന്ന സർവീസ് മണ്ഡലകാലം പ്രമാണിച്ച് നിർത്തിവെയ്ക്കുകയും ചെയ്തു. രാവിലെ ജോലിക്കും ആശുപത്രിയിലേക്കും മറ്റും പോകുന്നവർക്ക് സഹായമായിരുന്ന ബസ് നിർത്തിവച്ചിരിക്കുന്നത് സാധാരണക്കാരായ യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, രാവിലെ ആറ് മണിക്ക് ചേർത്തലയിൽ നിന്ന് തീരദേശപാത വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന ബസ് എങ്കിലും അടിയന്തരമായി പുനരാരംഭിക്കുന്നത് മേഖലയിലെ യാത്രാക്ലേശം ഒരളവ് വരെ പരിഹരിക്കുന്നതിന് സഹായകരമാകും. അടിയന്തര നടപടി വേണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.