ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു; 4 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്

08:11 AM Jun 30, 2025 | Suchithra Sivadas

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ ചോക്ലേറ്റ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. ബാലാജി റാത്തോഡ് എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യത്തിന് അടിമയാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെത്തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാത്തൂര്‍ ജില്ലയിലെ ഉദ്ഗിര്‍ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണിയാള്‍.

'ബാലാജി റാത്തോഡ് മദ്യത്തിന് അടിമയായിരുന്നു. കുടുംബത്തില്‍ വഴക്കുകള്‍ പതിവായിരുന്നു. ഭാര്യ അയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഉച്ചകഴിഞ്ഞ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു. കോപാകുലനായി അയാള്‍ സാരി ഉപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാലാജിക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ വര്‍ഷ ആവശ്യപ്പെട്ടു. ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.