ന്യൂഡൽഹി : എ.ടി.എമ്മുകളായി രോഗികളെ കാണാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. സ്വകാര്യ ആശുപത്രികൾ എ.ടി.എം മിഷ്യനുകളായും ഗിനിപ്പന്നികളായാണ് രോഗിയെ കാണുന്നത്. ഗർഭിണിയായ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അലഹാബാദ് ഹൈകോടതി നിരീക്ഷണമുണ്ടായി.
ജസ്റ്റിസ് പ്രശാന്ത് കുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പല സ്വകാര്യ ആശുപത്രികളും നഴ്സിങ് ഹോമുകളും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ രോഗികളെ പ്രവേശിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഡോ.അശോക് കുമാർ റായ് എന്നയാളുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഗർഭിണി അനസ്തേഷ്യ നൽകാൻ വൈകിയത് മൂലം മരിച്ച സംഭവത്തിലാണ് ആശുപത്രി ഡയറക്ടർ അശോക് കുമാർ റായിയെ പ്രതിയാക്കി കേസെടുത്തത്. ക്രിമിനൽ നടപടി ക്രമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർ ഹൈകോടതിയിൽ ഹരജി നൽകിയത്.
രേഖകൾ പരിശോധിച്ച ശേഷം, ഡോക്ടർ രോഗിയെ പ്രവേശിപ്പിക്കുകയും കുടുംബാംഗങ്ങളിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് അനുമതി വാങ്ങുകയും ചെയ്ത ശേഷം അനസ്തേഷ്യ ലഭ്യതക്കുറവ് കാരണം കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താതിരിക്കുകയും ചെയ്തത് കൃത്യവിലോപമാണെന്നും ചൂണ്ടിക്കാട്ടി കോടതി നിയമനടപടിക്ക് അനുമതി നൽകുകയായിരുന്നു.