+

ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

ഷോൾഡറിൽ കുത്തേറ്റ റിതുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ: ദേശീയപാത ആമ്പല്ലൂരിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. മാടക്കത്തറ സ്വദേശി കുളങ്ങരപ്പറമ്പിൽ വീട്ടിൽ സുരേഷിന്റെ മകൻ റിതു (33)വിനാണ് കുത്തേറ്റത്. ഷോൾഡറിൽ കുത്തേറ്റ റിതുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് ലോറിയുമായി രക്ഷപ്പെട്ട പ്രതി അജ്മലിനെ പുതുക്കാട് പോലീസ് പൊങ്ങത്തുനിന്ന് പിടികൂടി. പാലക്കാട് നിന്ന് കൊടകരയിലേക്ക് മെറ്റലുമായി വന്ന റിതുവിന്റെ ടോറസിൽ ആമ്പല്ലൂർ അടിപ്പാതയ്ക്ക് സമീപം അജ്മലിന്റെ ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് രണ്ടുപേരും വാക്കുതർക്കമുണ്ടായി. പിന്നീട് മുന്നോട്ടെടുത്ത ടോറസിന് കുറുകെ ലോറി നിർത്തി പുറത്തിറങ്ങിയ അജ്മൽ സ്‌ക്രൂ ഡ്രൈവർ കൊണ്ട് റിതുവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തടഞ്ഞു.

ഇതുകണ്ട് നാട്ടുകാർ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അജ്മൽ ലോറിയിൽനിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തുകയായിരുന്നു. നാല് തവണ ഷോൾഡറിൽ കുത്തിയ ഇയാളെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ലോറിയെടുത്ത് രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പോലീസ് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.
 

facebook twitter