കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജിലെ കൂട്ട ബലാത്സംഗക്കേസില്‍ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. സൗത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. 'കുറ്റകൃത്യം നടന്ന ദിവസം വൈകുന്നേരം ഒരു സ്ത്രീയും പ്രതിയുമുള്‍പ്പെടെ എട്ടുപേര്‍ ക്യാംപസിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥി യൂണിയന്‍ മുറിയിലുണ്ടായിരുന്ന മൂന്നുപേരെയും ചോദ്യം ചെയ്തിട്ടുണ്ട്'- പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.