
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
രാജസ്ഥാന് മുകളിലെ തീവ്രന്യൂനമർദ്ദത്തിന്റെയും ആന്ധ്രാപ്രദേശിന് മുകളിലെ ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് മഴ. വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോരമേഖലയിലുള്ളവർക്കും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയർന്നതോടെ അച്ഛൻകോവിൽ, മണിമല ആറുകളിൽ ജലസേചന വകുപ്പ് യെല്ലോ അലേർട്ട് നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലുള്ള മത്സ്യബന്ധന വിലക്ക് ഇന്നും തുടരും.