കണ്ണൂർ : തളിപ്പറമ്പിൽ തുടങ്ങിയ സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അടിമുടി നിറഞ്ഞുനിന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി തന്നെയാണ് കെ.കെ.എൻ പരിയാരം ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. മൂന്നിന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എം.എൽ.എയായ തളിപ്പറമ്പിലാണ് സമ്മേളനമെങ്കിലും മുഖ്യമന്ത്രിയുടെ മുഴുനീളെയുള്ള സാന്നിദ്ധ്യമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. കോഴിക്കോട് ജില്ലാസമ്മേളനത്തിലും പൂർണ സമയം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
അവിടെയും ഉദ്ഘാടനവും സമാപന സമ്മേളനവും മുഖ്യമന്ത്രി തന്നെയാണ് നിർവഹിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ എളമരം കരീം, എ.കെ ബാലൻ തുടങ്ങി നേതാക്കളുടെ നീണ്ട നിര തന്നെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സ്വരാജ് ആനാവൂർ നാഗപ്പൻ തുടങ്ങിയവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ടി.വി രാജേഷ്, പി. ശശി തുടങ്ങിയ നേതാക്കളും സമ്മേളനത്തിലെത്തി. എ.കെ ജി സെൻ്ററിൻ്റെ ചുമതല വഹിക്കുന്ന ബിജു കണ്ടക്കൈ , മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് എന്നിവരുടെ സാന്നിദ്ധ്യവും ജില്ലാ സമ്മേളനത്തിലുണ്ട്.
ഇടുക്കി എൻജിനിയറിങ് കോളേജിൽ കെ.എസ്.യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച ധീരജിൻ്റെ മാതാപിതാക്കളും എ.കെ.ജി യുടെ മകൾ ലൈലയും ഭർത്താവും മുൻ എം.പിയുമായ പി.കരുണാകരനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും സൗഹാർദ്ദ ' പ്രതിനിധിയായി പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചതോടെ പ്രതിനിധികൾ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ചർച്ച നടത്തി സംഘടനാ റിപ്പോർട്ടിൽ പി.ബി അംഗമായ മുഖ്യമന്ത്രിയും പൊതു കാര്യങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് മറുപടി പറയും.