ശക്തി കുറഞ്ഞെങ്കിലും ആൽഫ്രഡ് ചുഴലിക്കാറ്റിന് പിന്നാലെ ക്വീൻസ് ലാൻഡ് കൂരിരുട്ടിൽ മുങ്ങി. ക്വീൻസ്ലാൻഡിന്റെ തെക്ക് കിഴക്കൻ മേഖലയിൽ 316540 ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. ഉഷ്ണ മേഖല ചുഴലിക്കാറ്റായ ആൽഫ്രഡ് ക്വീൻസ്ലാൻഡിൽ വലിയ രീതിയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. വെള്ളക്കെട്ടിലും കാറുകളിലും വീടുകളിലുമായി കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിന് ആളുകളെയാണ് ഇത് വരെ രക്ഷാ പ്രവർത്തകർ രക്ഷിച്ചത്. ദുരിതബാധിത പ്രദേശങ്ങളിലെ ഏകദേശം 290,000 വീടുകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂടാതെ വൈദ്യുതി തടസ്സം ദിവസങ്ങളോളം തുടരുമെന്ന് ഊർജ്ജ കമ്പനികൾ താമസക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് ക്വീൻസ്ലാൻഡ് തീരത്തേക്ക് എത്തിയത്. 50 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇവിടെ ചുഴലിക്കാറ്റ് വീശുന്നത്. കനത്ത മഴ, കാറ്റ്, തീരദേശ തിരമാലകളുടെ ആഘാതം എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ആയിരത്തിലേറെ സ്കൂളുകൾക്ക് ചുഴലിക്കാറ്റ് പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അവധി നൽകിയിരുന്നു.