+

കേരള സര്‍വകലാശാല വിസി-രജിസ്ട്രാര്‍ തര്‍ക്കം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

വിസിക്കും രജിസ്ട്രാര്‍ക്കും വാശിയാണെന്നും കോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നു.

കേരള സര്‍വകലാശാല വിസി രജിസ്ട്രാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ ജോലി തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞതവണ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിസിക്കും രജിസ്ട്രാര്‍ക്കും വാശിയാണെന്നും കോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നു.

വിസിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ടി.ആര്‍. രവിയുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചിരുന്നത്. ജൂലൈ രണ്ടാം തീയതിയാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് വിസി ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് ആകെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള വൈസ് ചാന്‍സലറുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി വിസിയോട് ചോദിച്ചിരുന്നു. നടപടി എടുക്കാനും സസ്‌പെന്‍ഡ് ചെയ്യാനും ഉള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി ചേരാന്‍ അനുവദിക്കാതെ ഹോള്‍ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഇടത് സിന്‍ഡിക്കേറ്റങ്ങളും അറിയിച്ചു.

facebook twitter