രാജ്യ തലസ്ഥാനമായ ദില്ലി ലജ്പത് നഗറിനെ നടുക്കി ഇരട്ട കൊലപാതകം. ശാസിച്ചതിന് യുവതിയെയും മകനെയും ഭര്‍ത്താവിന്റെ സഹായി കുത്തിക്കൊന്നു. രുചിക സെവാനിയും, പതിനാലുകാരനായ മകന്‍ കൃഷ് സെവാനിയുമാണ് കൊല്ലപ്പെട്ടത്. പ്രതിയെ ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.
ലജ്പത് നഗറിലെ മാര്‍ക്കറ്റില്‍ തുണിക്കട നടത്തുകയാണ് രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് സെവാനി. ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ടും ഭാര്യ കതക് തുറന്നില്ല. മകനെയും ഭാര്യയെയും ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴാണ് സ്റ്റെയര്‍കേസിലും വാതിലിന് മുന്‍പിലും ചോരക്കറ കണ്ടത്. ഉടന്‍ തന്നെ കുല്‍ദീപ് പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രുചികയുടെയും മകന്‍ കൃഷിന്റെയും മൃതദേഹം കണ്ടെത്തിയത്.
ഭാര്യ രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും മകന്റേത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസിന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രുചികയുടെ ഭര്‍ത്താവിന്റെ തുണിക്കടയിലെ ജോലിക്കാരനാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പിന്നീട് യുപിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ 24 കാരനായ മുകേഷിനെ പൊലീസ് പിടികൂടുകയായിരുന്നു.
മൂന്നുവര്‍ഷമായി മുകേഷ് തുണിക്കടയില്‍ ജോലി ചെയ്യുകയാണ്. ഇടയ്ക്ക് രുചികയുടെ വീട്ടില്‍ ഡ്രൈവറായും മുകേഷ് പോകാറുണ്ട്. കഴിഞ്ഞ ദിവസം രുചിക മുകേഷിനെ ശാസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ദേഷ്യം തോന്നിയ മുകേഷ് രുചികയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മകനെയും മുകേഷ് കൊലപ്പെടുത്തി. മുകേഷ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പെട്ടെന്നുള്ള പ്രകോപനമാണോ, അതോ കൊലപാതകത്തെ പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.