+

എരൂരിലെ വൃദ്ധസദനത്തിൽ വയോധികക്ക് ക്രൂരമർദനം ; നിലത്തിട്ട് ചവിട്ടി, വാരിയെല്ലിന് പൊട്ടൽ

എരൂരിലെ വൃദ്ധസദനത്തിൽ വയോധികക്ക് ക്രൂരമർദനം ; നിലത്തിട്ട് ചവിട്ടി, വാരിയെല്ലിന് പൊട്ടൽ

തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം. എരൂരിലെ ആർ.ജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധ സദനത്തിനെതിരെയാണ്​ പരാതി. പീഡനങ്ങളെത്തുടർന്ന് മഞ്ഞുമ്മൽ കുടത്തറപ്പിള്ളിൽ പരേതനായ അയ്യപ്പന്‍റെ ഭാര്യ ശാന്തയെ (71) കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹിൽപാലസ് പൊലീസ്​ കേസെടുത്തു.

ഭർത്താവിന്‍റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക്​ മാറിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തക്ക്​ മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലിൽനിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ബന്ധുക്കൾ കാണാനെത്തിയാൽ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് വൃദ്ധ സദനത്തിൽനിന്ന് കഴിഞ്ഞ മാസാവസാനം വിളിച്ചറിയിച്ചതോടെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്ത വെളിപ്പെടുത്തിയത്.

facebook twitter