
യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനെന്ന പേരില്‍ വ്യാജ അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍.സാമൂഹിക പ്രവർത്തകനാണെന്ന് സ്വയം അവകാശപ്പെടുന്ന കെ.എ. പോളാണ് കേന്ദ്ര സർക്കാർ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്ന പേരില്‍ പണം സമാഹരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷൻ കൗണ്‍സില്‍' എന്ന പേരിലാണ് ഇയാള്‍ പണം പിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ പറയുന്നു. ഇത്തരത്തില്‍ പണം ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, കേന്ദ്ര സർക്കാർ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്ന വാദം തെറ്റാണെന്നും മന്ത്രാലയം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.ബ്ലഡ് മണി സംബന്ധിച്ച തീരുമാനം യെമനില്‍ നിന്നും വരാത്തതാണ് കാരണം നിലവില്‍ യാതൊരു പിരിവിനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.