+

സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വിഴിഞ്ഞത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും സുഹൃത്തുക്കളായ നാല് മത്സ്യത്തൊഴിലാളികളും എത്തി. തുടര്‍ന്ന് ഇവര്‍ പെറോട്ട വാങ്ങി കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥയുണ്ടായ മുത്തപ്പന്‍ കുഴഞ്ഞുവീണു. മറ്റുളളവര്‍ ഇദ്ദേഹത്തെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇതിനിടയില്‍ ഹോട്ടലില്‍നിന്ന് പൊറോട്ട കഴിച്ചതാണ് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്ന് ആരോപണവുമുയര്‍ന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്കും യാതൊരു അസ്വസ്ഥയുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: സുധ. മക്കള്‍: അന്ന, റാണി.

facebook twitter