ദില്ലി: ദില്ലിയില്‍ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പിതാവിന്റെ ട്രാൻസ്‌പോർട്ട് ബിസിനസില്‍ ജോലി ചെയ്തിരുന്ന ഡ്രൈവർ നീതു ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വൈകുന്നേരം 3.30 ഓടെ നരേല ഇൻഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചുകൊണ്ട് ഒരു കോള്‍ ലഭിച്ചതായും പിന്നീട് നിതു താമസിച്ചിരുന്ന പൂട്ടിയിട്ട മുറിയില്‍ നിന്നും കുട്ടിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ പരാതിക്കാരനായ ആണ്‍കുട്ടിയുടെ പിതാവിന് ഏഴ് മുതല്‍ എട്ട് വരെ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ സ്വന്തമായുണ്ടെന്നും നീതു, വസീം എന്നീ രണ്ട് ഡ്രൈവർമാരെ നിയമിച്ചിരുന്നതായും കണ്ടെത്തി.
“തിങ്കളാഴ്ച വൈകുന്നേരം, മദ്യപിച്ച നിലയില്‍ രണ്ട് ഡ്രൈവർമാരും തമ്മില്‍ തർക്കമുണ്ടായി, അതിനിടയില്‍ നീതു വസീമിനെ മർദ്ദിച്ചുവെന്ന് ആരോപിക്കപ്പെടുന്നു,” ഡിസിപി പറഞ്ഞു. വിവരം ട്രാൻസ്പോർട്ടറെ അറിയിച്ചപ്പോള്‍, അയാള്‍ ഇടപെട്ട് മോശമായി പെരുമാറിയതിന് നീതുവിനെ അടിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഇതോടെ അപമാനിതനായ ഇയാള്‍ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലേക്ക് കൊണ്ടുപോയി ഇഷ്ടികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ഡിസിപി പറഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണ്.