കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ജനങ്ങൾക്ക് വിരൽതുമ്പിൽ ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പുറമേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അതിവേഗം തീർപ്പാക്കാൻ സർക്കാർ ജീവനക്കാർ ശ്രമിക്കണം. കെ-സ്മാർട്ട് ക്ലിനിക്കുകൾ സംഘടിപ്പിച്ച് ജനങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു.
പുറമേരി ടൗണിന് സമീപം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് എംഎൽഎ ആസ്തി വികസനഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിൽനിന്ന് 2.6 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കാര്യാലയം പണിതത്. വിവിധ മുറികൾ, ഫീഡിങ് റൂമുകൾ, ശുചിമുറികൾ, മീറ്റിങ് ഹാളുകൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
പുറമേരിയിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സിനി, സെക്രട്ടറി കെ കെ വിനോദൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ, കെ എം വിജിഷ, ബീന കല്ലിൽ, എൻ എം ഗീത, വാർഡ് മെമ്പർ ഒ ടി ജിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.