ദെഹ്‌റാദൂൺ: ഹിമാലയത്തിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രകവാടങ്ങൾ തുറന്നു ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനം ഇരുക്ഷേത്രങ്ങളിലും ദർശനം നടത്തി. കേദാർനാഥിന്റെ കവാടം വെള്ളിയാഴ്ചയും ബദരീനാഥിന്റെ കവാടം ഞായറാഴ്ചയുമാണ് തുറക്കുക.
മഞ്ഞുകാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകരാണ് യാത്രയ്ക്ക് രജിസ്റ്റർചെയ്തത്. മൊത്തം 60 ലക്ഷംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവർഷം 48 ലക്ഷം പേരാണെത്തിയത്.
യാത്രാവഴിയിൽ 6000 പോലീസുകാരെയും 10 കമ്പനി അർധസൈനികരെയും പോലീസിലെ 17 കമ്പനി ജവാന്മാരെയും നിയോഗിച്ചിട്ടുണ്ട്. 65 അപകടസാധ്യതാപ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണസേനയെയും നിയോഗിച്ചു.