+

ഒന്നും രണ്ടുമല്ല, ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ലജ്ജാകരമായ തോല്‍വിയുടെ പട്ടിക ഇതാ, പതിറ്റാണ്ടു പിന്നിട്ട പല റെക്കോര്‍ഡുകളും പരീക്ഷിച്ച് ഇല്ലാതാക്കി, ബിസിസിഐ ഇനിയും സംരക്ഷിക്കുമോ?

ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോടേറ്റ 408 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ന്യൂഡല്‍ഹി: ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോടേറ്റ 408 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഗംഭീര്‍ പരിശീലകനായശേഷം പല പരമ്പരകളും ഇന്ത്യയ്ക്ക് നാണക്കേടിന്റേതായി മാറി. പതിറ്റാണ്ടുകളോളം ഇന്ത്യ കൈയ്യടക്കി വെച്ചിരുന്ന വിജയ റെക്കോര്‍ഡാണ് ഗംഭീറിന്റെ പരീക്ഷണത്തില്‍ ഇല്ലാതായത്.

ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് പരാജയവും 25 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയിലെ ആദ്യ പരമ്പര വിജയവുമാണ് ഗുവാഹത്തിയിലേത്. 408 റണ്‍സ് പരാജയം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍ മാര്‍ജിന്‍ പരാജയമാണ്. ഇതോടെ സീരീസ് 0-2ന് നഷ്ടമായി.

ഇന്ത്യന്‍ മണ്ണില്‍ അജയ്യരായിരുന്ന ടീമിനെ 2024 ഒക്ടോബറില്‍ ന്യൂസിലന്‍ഡ് 3-0ന് തൂത്തെറിഞ്ഞു. മൂന്നോ അതിലധികമോ മത്സരങ്ങളുള്ള ഹോം സീരീസില്‍ ഇന്ത്യയുടെ ആദ്യ വൈറ്റ്വാഷ് ആണിത്. അതില്‍ ബെംഗളൂരുവിലെ 46 ഓള്‍ഔട്ട് ഹോം മണ്ണിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ കൂടിയാണ്.

10 വര്‍ഷത്തിനുശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നഷ്ടമായി. ഓസ്ട്രേലിയയോട് 1-3ന് തോറ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനവും നഷ്ടമായതും ഗംഭീറിന്റെ കീഴിലാണ്.

തുടര്‍ച്ചയായി രണ്ട് ഹോം ടെസ്റ്റ് സീരീസ് വൈറ്റ്വാഷ് ചെയ്യപ്പെടുകയെന്ന നാണക്കേടിനും ഇന്ത്യ ഇരയായി. ഗംഭീര്‍ വന്നശേഷം വിജയിച്ചത് താഴ്ന്ന റാങ്കിംഗ് ടീമുകള്‍ക്കെതിരെ മാത്രമാണെന്നു കാണാം. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ.

ഗംഭീര്‍ പരിശീലകനായശേഷം നടന്ന ആദ്യ ആദ്യ വൈറ്റ് ബോള്‍ അസൈന്‍മെന്റില്‍ തന്നെ ശ്രീലങ്കയോട് 0-2 തോല്‍വി ഏറ്റുവാങ്ങി. 27 വര്‍ഷത്തിനുശേഷം ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍വി കൂടിയാണിത്. 2024ല്‍ ഇന്ത്യ കളിച്ച ഏക ഏകദിന പരമ്പരായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ. ഇതോടെ, 45 വര്‍ഷത്തിനിടെ ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഒരു ജയം പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

മൂന്ന് മത്സര ഏകദിന പരമ്പരയില്‍ മൂന്ന് തവണയും 10 വിക്കറ്റും നഷ്ടമായ ആദ്യ സംഭവവും ഗംഭീറിന് കീഴിലുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഇന്നിംഗ്‌സിലും ഓള്‍ഔട്ട് ഇന്ത്യന്‍ ഏകദിന ചരിത്രത്തില്‍ ആദ്യമാണ്.

ഈ റെക്കോര്‍ഡുകളുടെ നീണ്ട പട്ടിക തെളിയിക്കുന്നത് ഗുവാഹത്തിയിലെ തകര്‍ച്ച ഒരു പാറ്റേണ്‍ ആണെന്നാണ്. ഗംഭീര്‍ യുഗത്തില്‍ ഇന്ത്യ ഇടയ്ക്ക് മിന്നുന്ന പ്രകടനം കാട്ടുന്നുണ്ടെങ്കിലും, ആഭ്യന്തര കോട്ടകള്‍ തകര്‍ന്നടിഞ്ഞു, പാരമ്പര്യം നഷ്ടപ്പെട്ടു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

facebook twitter