നയ്പിഡാവ്: മ്യാന്മറിൽ ഡിസംബർ 28ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക ഭരണകൂടം വ്യക്തമാക്കി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ ദുരിതം നേരിടുന്ന മ്യാന്മറിൽ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിൽനിന്നും നേരിടുന്ന ശക്തമായ സമ്മർദത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതേസമയം, അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സൈനിക ഭരണകൂടത്തിന്റെ തന്ത്രമാണെന്ന വിമർശനവും ഉയരുന്നു.
സായുധവിഭാഗങ്ങളായ 21 ഗോത്രവിഭാഗങ്ങൾ, നാഷനൽ യൂനിറ്റി ഗവൺമെന്റ്, പീപ്ൾസ് ഡിഫൻസ് ഫോഴ്സ് എന്നിവ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിഷ്കരണത്തിനെതിരെ സൈന്യം മുന്നറിയിപ്പ് നൽകുന്നു. 2021ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് മ്യാന്മറിൽ സൈന്യം അധികാരം പിടിച്ചെടുത്തത്.