ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

10:18 AM Jul 28, 2025 |


തിരുവനന്തപുരം : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ജയിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടാരക്കര സ്‌പെഷ്യൽ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൾ സത്താറിനെ സസ്‌പെൻഡ് ചെയ്തു. 

അബ്ദുൾ സത്താറിന്റെ പരാമർശം വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനും വഴിയൊരുക്കിയെന്ന് സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. കണ്ണൂർ സെൻട്രൽ ജയിൽ മുൻ സീനിയർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായിരുന്നു അബ്ദുൾ സത്താർ. ആ സമയത്ത് ഗോവിന്ദച്ചാമിയിൽ നിന്നും നേരിട്ട ദുരനുഭവമായിരുന്നു റിപ്പോർട്ടറോട് വെളിപ്പെടുത്തിയത്.

ജയിൽ ചാടുമെന്ന് ഗോവിന്ദച്ചാമി തന്നോട് പലതവണ ഭീഷണിസ്വരത്തിൽ പറഞ്ഞിരുന്നു. ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കിൽ നിന്നും ചാടുമെന്ന് പറഞ്ഞപ്പോൾ തമാശയായിട്ടാണ് എടുത്തത്. ജയിൽ ചാടി വന്നാൽ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുൾ സത്താർ പറഞ്ഞിരുന്നു.

'കണ്ണൂർ സെൻട്രൽ ജയിലിൽ ജയിലിനകത്തെ ജയിലിലാണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുന്നത്. അവിടെ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടില്ലെന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ടൈറ്റാനിക്ക് മുങ്ങില്ലായെന്ന് പറയുന്നതുപോലത്തെ ഒരു പ്രതീക്ഷയായിരുന്നു അത്. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ അവൻ ഇവിടെവരെ എത്താനുള്ള സമയംപോലും ഞാൻ കണക്കുകൂട്ടിയിരുന്നു. ജയിൽനിയമം അനുസരിക്കുന്ന കാര്യങ്ങളിലൊന്നും താൽപര്യമുള്ളയാളായിരുന്നില്ല ഗോവിന്ദച്ചാമി. സൈക്കോയാണ്. പലപ്പോഴും നിർബന്ധിതമായി ജയിൽ നിയമങ്ങൾ അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ട്', എന്നായിരുന്നു അബ്ദുൾ സത്താറിന്റെ വാക്കുകൾ.