കനത്ത മഴ , വെള്ളക്കെട്ട് : വടക്കന്‍ ചെന്നൈയുടെയും തെക്കന്‍ ചെന്നൈയുടെയും ഭാഗങ്ങള്‍ ഒറ്റപ്പെട്ടു

12:30 PM Dec 05, 2025 | Kavya Ramachandran

ചെന്നൈ: കനത്ത മഴയില്‍ വടക്കന്‍ ചെന്നൈയുടെ ഭാഗങ്ങളായ എര്‍ണാവൂര്‍, കത്തിവാക്കം, തിരുവട്ടിയൂര്‍, മാധവരം എന്നിവിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയ ഭാഗങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. വെള്ളക്കെട്ട് കാരണം കത്തിവാക്കം ഹൈറോഡ്, മാധവരം-റെഡ്ഹില്‍സ് റോഡ് എന്നിവയിലൂടെ വാഹന ഗതാഗതം ദുരിത പൂര്‍ണമായി. 

യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ വാഹനഗതാഗതം നാമമാത്രമായി. മഴ വെള്ളം ഒഴുകിപോകാനായി നിര്‍മിക്കുന്ന ഓടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ എന്നൂരില്‍ മാത്രം 60 സെന്റീമീറ്റര്‍ മഴ പെയ്തിരുന്നു. എര്‍ണാവൂര്‍ മസ്ജിദ് മുതല്‍ കത്തിവാക്കം വരെ വെള്ളം ഒഴുകിപ്പോകാനായുള്ള ഓടയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാത്തത് കാരണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.