ഡൽഹി : ഭർത്താവിന്റെ വിവാഹേതര ബന്ധം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) ഭാര്യയോടുള്ള ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കണക്കാക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ ഭർത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സഞ്ജീവ് നരുലയാണ് നിരീക്ഷണം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങൾക്കും വിവാഹേതര ബന്ധങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്തിടത്തോളം ഭർത്താവിനുമേൽ കുറ്റം ചുമത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം 2024 മാർച്ച് 18-ന് ഭർത്താവിന്റെ വീട്ടിൽവെച്ചുളള ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നുളള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഐപിസി സെക്ഷൻ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.