ജഗന്നാഥപുരിയിലെ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ച സംഭവത്തിൽ ക്ഷമാപണവുമായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി. ഉപമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ മോഹൻ ചരൺ മാഝി യോഗത്തിന് ശേഷം പുരി ഡിസിപി ബിഷ്ണു ചരൺ പതി, പോലീസ് കമാൻഡന്റ് അജയ് പാധി എന്നിവരെ സസ്‌പെൻഡും ചെയ്തു. കൂടാതെ പുരി കളക്ടർ സിദ്ധാർത്ഥ് എസ് സ്വെയ്ൻ, എസ്പി ബിനിത് അഗർവാൾ എന്നിവരെയും സംഭവത്തെ തുടർന്ന് സ്ഥലം മാറ്റുകയും ചെയ്തു.
അതേസമയം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ഒഡീഷ ഡിജിപി വൈ ബി ഖുരാനിയ ഗുണ്ടിച്ച ക്ഷേത്രത്തിലെത്തിയിരുന്നു. സ്ഥലത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഹരിചന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.