ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

07:24 AM Jun 30, 2025 |


ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ചതായും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകര്‍പ്പ് കോടതി നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇന്ന് ഹാജരാക്കും.

പ്രസ്തുത സിനിമ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്കുണ്ടെന്നും, മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും, സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്നും കോടതി ചോദിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കും.

'ജാനകി' എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും 'രംലക്കന്‍' എന്ന പേരില്‍ സിനിമയുണ്ട്, പിന്നെ എന്താണ് 'ജാനകി' എന്ന പേരില്‍ കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. സിനിമയില്‍ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് 'ജാനകി', അതുകൊണ്ടാണ് മാറ്റാന്‍ നിര്‍ദേശിച്ചതെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. 'ജാനകി' എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാല്‍ പ്രശ്നം ഇല്ലയോ എന്നും കോടതി ചോദിച്ചു. മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു.