+

ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി

മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുളളവര്‍ ഗൃഹപ്രവേശ ചടങ്ങിനെത്തും.

തിരുവനന്തപുരം തമ്പാനൂര്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെല്‍ഹിക്ക് വീടൊരുങ്ങി. കോര്‍പ്പറേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിര്‍മിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുളളവര്‍ ഗൃഹപ്രവേശ ചടങ്ങിനെത്തും.


ഒരു വഴിപോലുമില്ലാതെ തകര്‍ച്ചയിലായ ഒറ്റമുറി വീടായിരുന്നു ജോയിയുടേത്. ഒരാള്‍ക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാന്‍ പ്രയാസമായിരുന്നു. സഹോദരന്റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാര്‍ക്ക് അന്ത്യോപചാരമൊരുക്കാന്‍ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തനിച്ചായ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 12നാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ കാണാതായത്.മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  

facebook twitter