
കണ്ണൂർ: സഹപാഠികൾ ഒന്നിച്ചുള്ള വിനോദയാത്ര അന്ത്യ യാത്രയായി മാറി. അഴീക്കോട് മീൻകുന്ന് കള്ളക്കടൽപ്രദേശത്ത് കടലിൽ മരിച്ച കൊടോളിപ്രം ആനന്ദഭവനിൽ പി.കെ ഗണേശൻ നമ്പ്യാരുടെയും വലിയന്നൂർ വെള്ളോറ ഹൗസിൽ പ്ര നീഷിൻ്റെയും മുങ്ങി മരണം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
ചെണ്ടയാട് നവോദയ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു ഇരുവരും തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകിട്ട് തിരികെയെത്തുമെന്ന് പറഞ്ഞിരുന്നു. ഹൈദരബാദിൽ ജോലിയുള്ള ഗണേശൻ നാട്ടിലെത്തിയാൽ പ്ര നീഷിൻ്റെ കൂടെയുള്ള യാത്ര പതിവാണ്. നവോദയ സ്കൂളിൽ ഏഴു വർഷം ഒന്നിച്ചു താമസിച്ചു പഠിച്ചവരാണ് ഇവർ.
അഴീക്കോട് കടപ്പുറത്ത് പാറക്കെട്ടിൽ കയറി ഫോട്ടോയെടുത്ത ശേഷം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടാഴ്ച്ച മുൻപാണ് ഗണേശൻ നാട്ടിലെത്തിയത്. മൂന്ന് മാസം മുൻപ് സഹോദരിയുടെ വിവാഹത്തിനും വന്നിരുന്നു. ഒരാഴ്ച്ച മുൻപെ സഹോദരി അനില ഭർത്താവിനൊപ്പം യുഎസിലേക്ക് പോകുമ്പോൾ യാത്രയയക്കാനാണ് ഇവിടെ എത്തിയത്.