സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റിനോട് പരാജയപ്പെട്ട് കണ്ണൂര്‍ വാരിയേഴ്‌സ്

05:30 AM Nov 29, 2025 | Desk Kerala

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് ആരാധകര്‍ക്ക് മുന്നില്‍ മൂന്നാം തോല്‍വി. സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. കാലിക്കറ്റിന് വേണ്ടി റിന്‍കനും മുഹമ്മദ് ആഷിഖും ഓരോ ഗോള്‍ വീതം നേടി. 

കണ്ണൂരിന് വേണ്ടി അഡ്രിയാന്‍ സര്‍ഡിനേറോ പൊനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി. ഇതോടെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയയപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി രണ്ട് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പന്ത് പോയിന്റ് സ്വന്തമാക്കി അഞ്ചാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും ഡിസംബര്‍ 2 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പസ് എഫ്‌സി മത്സരങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും കണ്ണൂര്‍ വാരിയേഴ്‌സിന്റെ സെമി സാധ്യത. 

അവസാന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 എന്ന ഫോര്‍മേഷനിലേക്ക് മാറി ടീമില്‍ മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. മധ്യനിരതാരങ്ങളായ ലവ്‌സാംബ, എബിന്‍ ദാസ്, അറ്റാക്കിംങ് താരം അബ്ദുല്‍ കരീം, പ്രതിരോധ താരം അശ്വിന്‍ കുമാര്‍ എന്നിവര്‍ക്ക് പകരമായി മധ്യനിരയില്‍ സൈദ് മുഹമ്മദ് നിദാല്‍, അര്‍ജുന്‍, അസിയര്‍ ഗോമസ്, അറ്റാക്കിംങില്‍ പുതുതായി ടീമിലെത്തിയ കീന്‍ ലൂയിസ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. 

സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കാലിക്കറ്റ് എഫ്‌സി ആദ്യ ഇലവനില്‍ ഏട്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധ നിരയില്‍ മുഹമ്മദ് അസ്ലം, അജയ് അലക്‌സ്, മുഹമ്മദ് സാലിം, മധ്യനിരയില്‍ അരുണ്‍ കുമാര്‍, അര്‍ജുന്‍ വി, അറ്റാക്കിംങില്‍ സെബാസ്റ്റിയന്‍ റിന്‍കണ്‍, ബ്രൂണോ, മുഹമ്മദ് കെ ആഷിഖ് എന്നിവരെ ഉള്‍പ്പെടുത്തി കാലിക്കറ്റ് എഫ്‌സിയും ഇറങ്ങി.  

മത്സരത്തില്‍ തുടക്കത്തില്‍ കണ്ണൂര്‍ ആണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ 24 ാം മിനുട്ടില്‍ കാലിക്കറ്റ് എഫ്‌സി ലീഗ് എടുത്തു. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ആഷിഖ് ഇടത് കാലുകൊണ്ട് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന സെബാസ്റ്റ്യന്‍ റിന്‍കന്‍ ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 35 ാം മിനുട്ടില്‍ മനോജ് നല്‍കിയ ക്രോസില്‍ മുഹമ്മദ് സിനാന്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 

അത് ഒരു തെറ്റായ തീരുമാനം ആയിരുന്നു. 39 ാം മിനുട്ടില്‍ അസിയര്‍ ഗോമസിനെ ഫൗള്‍ ചെയ്തതിന് കാലിക്കറ്റിന്റെ അസ്ലമിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനുട്ടില്‍ കണ്ണൂരിന്റെ മധ്യനിരതാരം അസിയര്‍ ഗോമസിന് മികച്ചൊരു അവസരം ലഭിച്ചു. ബോക്‌സിന് അകത്ത് പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധ താരം അജയ് അലക്‌സ് അവസാന നിമിഷം തട്ടി അകറ്റി. അധിക സമയത്തിന്റെ രണ്ടാം മിനുട്ടില്‍ കണ്ണബര്‍ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് കാലിക്കറ്റിന് അവസരം ലഭിച്ചു. റിന്‍കന്‍ ഗോളടിക്കാന്‍ ഓടിയെത്തിങ്കിലും കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി സേവ് ചെയ്തു. 
രണ്ടാം പകുതിയില്‍ കാലിക്കറ്റ് പെരേരയെ പിന്‍വലിച്ച് ബോസോയെ ഇറക്കി. 

51 ാം മിനുട്ടില്‍ കണ്ണൂരിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ പന്തുമായി ഒറ്റയ്ക്ക് മുന്നേറി പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും കാലിക്കറ്റ് കീപ്പര്‍ ഹജ്മല്‍ തട്ടി അകറ്റി. 64 ാം മിനുട്ടില്‍ കാലിക്കറ്റിന് ഗോളെന്ന് ഉറപ്പിച്ച അവസരം. കാലിക്കറ്റ് അറ്റാക്കിംങ് താരം റിന്‍കന്‍ ഗോള്‍ കീപ്പറെയും മറികടന്ന് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസിന്റെ ലോക നിലവാരത്തിലുള്ള സേവ്. 65 ാം മിനുട്ടില്‍ കാലിക്കറ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 

പകരക്കാരനായി എത്തിയ ബോസോ ബോക്‌സിലേക്ക് കയറി ഇടത് കാലുകൊണ്ട് മൂഹമ്മദ് ആഷിഖിന് നല്‍കി. ആഷിഖ് ഗോളാക്കി മാറ്റി. 71 ാം മിനുട്ടില്‍ കാലിക്കറ്റ് പ്രതിരോധ താരം സോസ വരുത്തി പിഴവ് സിനാന്‍ പിടിച്ചെടുത്ത് അഡ്രിയാന് നല്‍കി. പന്തുമായി മുന്നേറിയ അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധ താരം സോസയുടെ കൈകളില്‍ തട്ടി. റഫറി പെനാല്‍റ്റി വിളിച്ചു. 74 ാം മിനുട്ടില്‍ അഡ്രിയാന്‍ സര്‍ഡിനേറോയുടെ പെനാല്‍റ്റിയിലൂടെ കണ്ണൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു