പ്രിൻ്റിങ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: നിക്ഷേപകർ പൊലിസിൽ പരാതി നൽകി

03:05 PM May 24, 2025 | AVANI MV

ചെറുപുഴ:നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വഞ്ചന നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.കള്ളാര്‍ മാലക്കല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായിരുന്ന ബളാന്തോട് മായതിയില്‍ ഗോപാലകൃഷ്ണന്‍, പാറക്കയത്തെ എ.ജെ.ജോസഫ്, സൊസൈറ്റി സെക്രട്ടറി ഷീന എന്നിവരുടെ പേരിലാണ് കേസ്.

രണ്ട് പരാതികളിലായി 12,28,607 രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.ഒരു കോടിയോളം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുണ്ടെന്നാണ് വിവരം.അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നാണ് വിവരം.കള്ളാര്‍ മാലക്കല്ലിലെ രാമച്ചനാട് വീട്ടില്‍ ആര്‍.സി.തോമസില്‍ നിന്നും 2014 ജനുവരി 2 ന് മൂന്ന്ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും മുതലോ പരിശയോ നല്‍കിയില്ല.

ഇതിന്റെ പലിശ ഉള്‍പ്പെടെ ചേര്‍ത്ത് 2021 നവംബര്‍ 23 ന് 4,28,607 രൂപ വീണ്ടും നിക്ഷേപമാക്കി.തോമസിന്റെ സുഹൃത്ത് പി.ജെ.മാത്യുവില്‍ നിന്ന് ഒരു ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി.മാലക്കല്ല് പൂക്കുന്നത്തെ പുല്ലുമറ്റത്തില്‍ വീട്ടില്‍ പി.ജെ.ജോണ്‍(68) എന്നയാളില്‍ നിന്ന് 2016 സപ്തംബര്‍ 22 ന് ഒരു ലക്ഷവും 2017 സപ്തംബര്‍ 28 ന് 2 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചു.ഇദ്ദേഹത്തിന്റെ സുഹൃത്ത് ജോമോനില്‍ നിന്ന് മൂന്ന് ലക്ഷവും വി.ഡി.ബാബുരാജനില്‍ നിന്ന് 2 ലക്ഷവും നിക്ഷേപമായി വാങ്ങി.എന്നാല്‍ ഈ തുകയൊന്നും തന്നെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും തിരികെ നല്‍കിയില്ല.കഴിഞ്ഞ ഒന്നരവര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കാതെ അടച്ചിട്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പൊലിസിൽ പരാതി നല്‍കിയത്.