
കണ്ണൂർ : കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് സോളാർ മീറ്ററുകൾ ആവശ്യത്തിന് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ ബിജു ഏളക്കുഴി പ്രസ്ഥാവനയിൽ പറഞ്ഞു. കേന്ദ്രപദ്ധതികൾ ആസൂത്രിതമായി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് മിറ്ററുകൾ ലഭ്യമാക്കുന്നതിലുള്ള തടസ്സം. ഏറ്റവുമധികം വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന വേനൽക്കാലത്ത് പോലും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്.
പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന സബ്‌സിഡി ഉപഭോക്താക്കൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാവാൻ പോലും സാധ്യതയുണ്ട്. അഞ്ച് മാസത്തിലധികമായി സോളാർ മീറ്ററുകൾ ലഭ്യമല്ലയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാർ ഇത്തരത്തിൽ വീഴ്ച വരുത്തുകയാണെങ്കിൽ പദ്ധതി തന്നെ പരാജയപ്പെടുന്ന സാഹചര്യമുണ്ടാകും. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളോട് മുഖം തിരിഞ്ഞ് നിൽക്കുകയെന്നത് സംസ്ഥാന സർക്കാർ ഒരു നയമെന്ന നിലയിലെടുക്കുകയാണ്. ഇത് ന്യായീകരിക്കാനാവില്ല.
കാരണം സാധാരണക്കാരായ ജനങ്ങളെ പരിഗണിച്ച് കൊണ്ടാണ് കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സംസ്ഥാന സക്കാർ പദ്ധതികളോട് നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ്. സംസ്ഥാന സർക്കാർ വികസന വിരുദ്ധ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.