അയ്യൻകുന്നിൽ വീണ്ടും കാട്ടനയുടെ വിളയാട്ടം; പാറയ്ക്കാമലയിലെ ജനാവസ മേഖലയിൽ വൻ കൃഷി നാശം

09:50 AM Jun 17, 2025 | AVANI MV

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിലെ  ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക  കൃഷി നാശം വരുത്തി. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, കശുമാവ്  എന്നിവ വ്യാപകമായി നശിപ്പിച്ചു. വനപാലക സംഘം എത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ദേവസ്യ ചാമക്കാലായിൽ, ബിജു ചാമക്കാലായിൽ, തോമസ് മച്ചേരിക്കാലയിൽ, ജോണി ആലഞ്ചേരി, സാബു ആലഞ്ചേരി എന്നിവരുടെ കൃഷിയിടത്തിലാണ് വലിയ നാശം വരുത്തിയിരിക്കുന്നത് . തിങ്കളാഴ്ച്ച പുലർച്ചെയാണ് ആനക്കൂട്ടം എത്തിയത്.

കൊട്ടിയൂർ വനമേഖലയിൽ നിന്നും എത്തിയ ആനകളാണ് നാശം ഉണ്ടാക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ 20-ൽ അധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനത്ത മഴയായതിനാൽ ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നതിന്റെ ശബ്ദം  ആർക്കും  കേൾക്കാൻ കഴിഞ്ഞിരുന്നില്ല. തിങ്കാളാഴ്ച്ച പുലർച്ചെയോടെയാണ് വീട്ടുപരിസരങ്ങളിലും കൃഷിയിടത്തിലും ആനയെത്തിയകാര്യം കുടുംബങ്ങൾ അറിയുന്നത്.

 ആറളം, കൊട്ടിയൂർ വന മേഖലയിൽ നിന്നും കർണ്ണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ നിന്നും ബാരാപോൾ പുഴകടന്നും എത്തുന്ന ആനകളേയും പ്രതിരോധിക്കാൻ ബാരാപോൾ പുഴ കടന്നുമാണ് ആനകൾ എത്തുന്നത് . അതിർത്തിയിലും വനമേഖലാ അതിർത്തിയിലും ലക്ഷങ്ങൾ മുടക്കി തൂക്കിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലെ പൊന്തക്കാടുകളിൽ താവളമാക്കിയ ആനകളാണ് വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുന്നത് .

 കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തി വേലി ചാർജ്ജ് ചെയ്താൽ മാത്രമെ ലക്ഷങ്ങൾ മുടക്കിയ പ്രതിരോധ സംവിധാനം കൊണ്ട് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുകയുള്ളൂ . കച്ചേരിക്കടവ്, പാലത്തുംകടവ് മേഖലകളിൽ തൂക്ക് വേലി സ്ഥാപിച്ചതുകാരണം ബാരാപോൾ പുഴകടന്ന് എത്തുന്ന കർണ്ണാടകത്തിൽ നിന്നുള്ള ആനകളെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്. ആറളത്തുനിന്നും തുരത്തുന്ന ആനകളാണ് വനമേഖല വഴി അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. ആനക്കൂട്ടം നാശം വരുത്തിയ കൃഷിയിടം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു . പഞ്ചയാത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സീമാ സനോജ്, ഐസക്ക് ജോസഫ്, സജി മച്ചിത്താനി, സെലീന ബിനോയി , സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ സ്ഥലം സന്ദർശിച്ചു.