തളിപ്പറമ്പിലെ ജില്ലാ ജയിൽ ഈ വർഷം തന്നെ യാഥാർത്ഥ്യമാകും ; രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കമായി

12:28 PM Jun 25, 2025 | Neha Nair

തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്  ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ്  വായിക്കമ്പ സംസ്ഥാനപാതയോട് ചേർന്ന് നിർമ്മാണം നടക്കുന്ന ജില്ലാ ജയിലിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ബുധനാഴ്ച്ച തുടക്കമായി.  പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായി ഉത്തര മേഖല ജയിൽ ഡി.ഐ.ജി വി. ജയകുമാറിൻ്റെ നേതൃത്വത്തിൽ ഉന്നത സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് പ്രവൃത്തി അവലോകനം നടത്തിയിരുന്നു. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കുറ്റിയേരി വില്ലേജിൽ ഉൾപ്പെടുന്ന എട്ട് ഏക്കറിലാണ്  രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള  ഒപ്റ്റഗൺ (എട്ട് ദിശകളിലായി) മാതൃകയിൽ ജയിൽ നിർമിക്കുന്നത്.  

 കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് തളിപ്പറമ്പിൽ ജയിൽ അനുവദിച്ചത്. 2020 ഫെബ്രുവരി 23 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിൻ്റെ തറക്കല്ലിട്ടത്. ആദ്യ ഘട്ടമായി അനുവദിച്ച 7 കോടി 75 ലക്ഷം രൂപ ചെലവഴിച്ച് 7 മീറ്റർ ഉയരവും 400 മീറ്റർ നീളവും ഉള്ള കോൺക്രീറ്റ് ചുറ്റുമതിലും കൂറ്റൻ കവാടവും ഗെയ്റ്റും ഓഫിസ് സമുച്ചയം തടവുകാരെ പാർപ്പിക്കാനുള്ള 2 ബ്ലോക്കുകൾ, അടുക്കള, ഇൻ്റർവ്യൂഹാൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി. 

രണ്ടാം ഘട്ടമായി അനുവദിച്ച 3 കോടി 28 ലക്ഷം രൂപ വിനിയോഗിച്ച് 2 ബ്ലോക്കുകൾ കൂടി നിർമ്മിക്കും. തുടർന്ന് ഇലക്ട്രിക്കൽ വർക്കുകളും ഫർണിച്ചർ, ശൗചാലയങ്ങൾ, നിലം ടൈൽസ് പതിക്കൽ എന്നിവകൂടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ ആദ്യഘട്ടത്തിൽ 150 ഓളം തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യത്തോടെ ജയിലിൻ്റെ പ്രവർത്തനം തുടങ്ങുവാൻ സാധിക്കും.

നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ടു നിലകളിലായി 252 തടവുകാരെ പാർപ്പിക്കുന്നതിനുളള സൗകര്യമാണ് ജയിലിൽ ഉണ്ടാകുക. ഗ്രൗണ്ട് ഫ്ലോർ  നിർമ്മാണം പൂർത്തിയാക്കി വളരെ വേഗത്തിൽ ജയിൽ പ്രവർത്തനം തുടങ്ങാനാണ് വകുപ്പുതല തീരുമാനമെന്ന് ഉത്തര മേഖലാ ജയിൽ ഡി.ഐ.ജി വി. ജയകുമാർ പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനിയർ സവിത, എക്സിക്യൂട്ടിവ് എൻജിനിയർ സ്വപ്ന, ഇലക്ട്രിക്കൽ വിഭാഗം  എക്സിക്യൂട്ടിവ് എൻജിനിയർ ലിമി, ഉത്തര മേഖല ജയിൽ സ്പെഷ്യൽ ഓഫിസർ ഇ. കൃഷ്ണദാസ്,
തളിപ്പറമ്പ് ജില്ലാ ജയിൽ സ്പെഷ്യൽ ഓഫിസർ പി.ടി സന്തോഷ്, നോഡൽ ഓഫീസർ കെ.കെ ബൈജു, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എ.കെ ഷിനോജ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.ടി അരുൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.