ശ്രീകണ്ഠാപുരം : വായാട്ടുപറമ്പിൽ പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. നാട്ടിൽ നിന്നും കാണാതായ ആളുകളെ കുറിച്ചുള്ള വിവരങ്ങളാണ് ആലക്കോട് പൊലിസ് ശേഖരിച്ചു വരുന്നത്.
ഇവരെ കുറിച്ചുള്ള വിവരമറിയുന്നതിനായി ബന്ധുക്കളുടെ മൊഴിയെടുക്കും. കണ്ടെത്തിയതലയോട്ടിയും അസ്ഥികളും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതു ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം വിദഗ്ദ്ധർ പൊലിസിന് കൈമാറും. മരിച്ചത് പുരുഷനാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
വായാട്ടുപറമ്പിലെ കാവാലത്ത് ജോയിയെന്നയാളുടെ വിദേശത്തുള്ള ബന്ധുവിന്റെ വീട്ടുവളപ്പിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടവും തലയോട്ടിയും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്. ശനിയാഴ്ച്ചവൈകുന്നേരം അഞ്ചോടെ വെള്ളാട്ടെ ശാസ്താംപടവില്‍ മെല്‍വിന്‍മാത്യു പറമ്പില്‍ ശുചീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി എന്‍.കെ.പ്രേമചന്ദ്രന്‍, ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.