കണ്ണൂർ : കണ്ണൂർ ജില്ലയിൽ മുഴുവൻ ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നി രോഗങ്ങൾ അതി തീവ്രമായി വ്യാപിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് നിഷ്ക്രീയമായി നോക്കി നിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ. സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ജില്ലയിലെ 21 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗമിടത്തും മെഡിക്കൽ ഓഫീസർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. മലയോര വാസികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ ആശുപ്രതികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സാധാരണക്കാരനെ കൊള്ളയടിച്ച് സ്വകാര്യ ആശുപത്രി മുതലാളിമാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി. ഇതിന് പുറമെ ജില്ലയിലെ 8 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പലയിടത്തും രാത്രികാല ഒ.പി സേവനമടക്കം അടിയന്തിര ചികിത്സ സഹായം നിലച്ച അവസ്ഥയിലാണ്. ജില്ലയിലെ സർക്കാർ ആശുപത്രി മെഡിക്കൽ സ്റ്റോറുകളിൽ അവിശ്യ മരുന്നുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.
ഈ വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രി, ജില്ല മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി.സാധാരണക്കാരന് സർക്കാർ ആസ്പത്രിയെ സമീപിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആരോഗ്യ സംവിധാനം കൊണ്ടുചെന്നെത്തിച്ച വകുപ്പ് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ നേരിടുമെന്ന് വിജിൽ മോഹനൻ പറഞ്ഞു.