കണ്ണൂർ : ഇടവകയിലെവിശ്വാസികളെ അറിയിക്കാതെ റവന്യൂവകുപ്പിന് പത്തു സെന്റ് സ്ഥലം ദാനം ചെയ്ത കണ്ണൂർ രൂപതക്കെതിരെ ഇടവക അംഗങ്ങളും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. പട്ടുവം വില്ലേജ് ഓഫീസ് നിർമ്മിക്കാനാണ് 50 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലം കണ്ണൂർ രൂപത സൗജന്യമായി നൽകിയത്.
ഇതിനെതിരെയാണ് സ്ഥലം സ്ഥിതിചെയ്യുന്ന വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ പരിധിയിലെ ഇടവക അംഗങ്ങളും വിശ്വാസികളും കണ്ണൂർ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. പരിമിതമായ സൗകര്യങ്ങളുമായി ഫാദർ സുക്കോൾ സ്ഥാപിച്ച തികച്ചും സാധാരണക്കാരായ ജനങ്ങളുള്ള ഒരു ഇടവകയാണ് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയം.
ദേവാലയം പണിത കാലത്തിനുള്ളതിനേക്കാൾ വിശ്വാസികളുടെ എണ്ണം കൂടിവന്നു. ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങളായ സൺഡേ സ്‌കൂളിന്റെ ഹാൾ, റോഡ്, ടോയ്ലറ്റ്, ഇടയ്ക്കിടെയുള്ള മെയിന്റനൻസ്, ഗ്രോട്ടോ, സൗണ്ട് സിസ്റ്റം, ഗ്രൗണ്ട്, അൾത്താര നവീകരണം അച്ഛന്മാർക്ക് താമസിക്കേണ്ട പള്ളിമേടപോലും റബർ, ടവർ, ബിൽഡിങ് വാടക, കശുവണ്ടിപ്പാട്ടം എന്നിവയിൽ നിന്നുള്ള വരുമാനം ദേവാലയ പരിധിയിൽ ഉണ്ടായിട്ടുപോലും വെള്ളിക്കീൽ ഇടവക അംഗങ്ങൾ പിരിവെടുത്തും, ശ്രമദാനം നടത്തിയുമാണ് ഇതുവരെ ചെയ്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഈ വരുമാനത്തിൽനിന്നും ഒരു ചില്ലിക്കാശുപോലും ഇടവകയ്ക്ക് വേണ്ടി ഇന്നേവരെ കൊടുത്തിട്ടില്ല.
നിലവിലുള്ളവരുമാന മാർഗമെല്ലാം ഇവിടെയുള്ള ജനങ്ങളുടെ വളർച്ചയ്ക്കുതകുവാനായി മിഷനറിമാർ ഉണ്ടാക്കിയതാണ്.ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ചോദിച്ചിട്ടു പോലും ഒന്നും ചെയ്യാൻ മനസ്സില്ലാത്തവരുടെ ഇപ്പോഴുള്ള ഈ ദാനശീലം സംശയാസ്പദവും, ചോദ്യപ്പെടേണ്ടതുമാണെന്നാണ് ഇടവകയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ച്ച വൈകുന്നേരം നടന്ന ധർണ്ണയിൽ പട്ടുവം-വെള്ളീക്കീൽ ഇടവകളിൽ നിന്നുള്ള നാനൂറോളം പേർ പങ്കെടുത്തു. കെ.എ.സണ്ണി, കെ.പ്രകാശൻ, സെൽവിൻ ഫ്രാൻസീസ്, സുമേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർമാരായ സെൽവിൻ ഫ്രാൻസിസ്, ഇ.സജീവൻ എന്നിവർ നേതൃത്വം നൽകി.