കണ്ണൂർ : പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, നിരോധിത പേപ്പർ കപ്പുകൾ തുടങ്ങിയവ ഓണവിപണിയിൽ എത്തുന്നത് തടയാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനകൾ ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് നോഡൽ ഓഫീസർ കെ.എം.സുനിൽകുമാർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് താൽക്കാലികമായി പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാനുള്ള ബിന്നുകൾ നിർബന്ധമായും ഒരുക്കണം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ക്യാരിബാഗുകളോ മറ്റ് നിരോധിത ഉൽപന്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത്തരം നിരോധിത വസ്തുക്കൾ ഉപയോഗിക്കുകയോ, സൂക്ഷിക്കുകയോ, കടത്തുകയോ ചെയ്താൽ പതിനായിരം രൂപ പിഴ ചുമത്തി ഉൽപന്നങ്ങൾ പിടിച്ചെടുക്കും.
സ്റ്റേഷനറി ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവ ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ, 300 മില്ലി നിരോധിത വെള്ളക്കുപ്പികൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്താൽ വാഹനങ്ങൾ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തി കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് പകരം തുണി, കടലാസ് സഞ്ചികൾ, ബയോക്യാരി ബാഗുകൾ ഉപയോഗിക്കാം. ഓണാഘോഷത്തോടനുബന്ധിച്ച് പൊതുചടങ്ങുകളിൽ ഒറ്റത്തവണ ഉപയോഗ പേപ്പർ കപ്പുകൾ ഉപയോഗിക്കാൻ പാടില്ല. സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഹരിത പെരുമാറ്റച്ചട്ടത്തിന് വിപരീതമായി ബയോ കപ്പുകൾ, പ്ലാസ്റ്റിക്ക് പൂക്കൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗവസ്തുക്കൾ ഉപയോഗിക്കുന്ന പക്ഷം പിഴ ചുമത്തി നടപടികൾ സ്വീകരിക്കും.